Tuesday, August 5, 2008

ഭാരതപ്പുഴ: നാട്ടുകാരും അധികൃതരും കൈകോര്‍ക്കുക

വാര്‍ത്ത കാപസ്‌ ടൈംസ്‌ ടീം

ഇസ്‌ലാഹിയ കാംപസ്‌: ഭാരതപ്പുഴയുടെ സംരക്ഷണത്തിന്‌ ഹൈക്കോടതി നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്നും റിവര്‍ മാനേജ്‌മെന്റ്‌ ഫണ്ടിലെ കോടിക്കണക്കിനു രൂപ ഫലപ്രദമായി ഉപയോഗിക്കണമെന്നും ഇസ്‌ലാഹിയ പ്ലസ്‌ ടു വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. തൃത്താല, കൂറ്റനാട്‌ മേഖലയിലെ പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ നാട്ടുകാരും അധികൃതരും യോജിച്ചു പ്രവര്‍ത്തിക്കണമെന്നും ആവശ്യമുയര്‍ന്നു. 'നമ്മുടെ പരിസരങ്ങളിലെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍' എന്ന വിഷയത്തില്‍ പ്രൊജക്ട്‌ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട്‌ നടന്ന ഗ്രൂപ്പ്‌ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു അവര്‍.മഴക്കാലത്ത്‌ ഏതാനു ദിവസങ്ങള്‍ മാത്രം നിറഞ്ഞൊഴുകുന്ന പുഴ താമസിയാതെ ചാലുകള്‍ മാത്രമാവുന്നതിന്റെ കാരണങ്ങള്‍ വികാസം പ്രാപിക്കാത്ത സാങ്കേതികവിദ്യയും അഴിമതി പുരണ്ട രാഷ്ട്രീയ നേതൃത്വവുമാണെന്ന്‌ വിദ്യാര്‍ഥികള്‍ അഭിപ്രായപ്പെട്ടു. തിരുമിറ്റക്കോട്‌, തൃത്താല, ആനക്കര, പട്ടിത്തറ, പള്ളിപ്പുറം പഞ്ചായത്തുകളില്‍ പകല്‍ക്കൊള്ളയാണ്‌ നടക്കുന്നത്‌. കോടതി നിര്‍ബന്ധിച്ചപ്പോള്‍ കടവുകള്‍ക്കു മുമ്പില്‍ സ്ഥാപിച്ച മതിലുകളും പില്ലറുകളും കാഴ്‌ചവസ്‌തുക്കളാക്കി മണലൂറ്റുകാര്‍ സമാന്തര കടവുകളുണ്ടാക്കി. പുഴയില്‍ ലോറിയിറക്കരുതെന്നും പാലങ്ങള്‍ക്ക്‌ നിശ്ചിത അകലങ്ങളില്‍ നിന്നേ മണലെടുക്കാവൂ എന്നുമുള്ള നിയമങ്ങള്‍ കാറ്റില്‍പ്പറത്തി. മഞ്ഞപ്ര കടവില്‍ ലോറി പുഴയിലിറക്കാന്‍ കല്‍പ്പാത തന്നെ നിര്‍മിച്ചിരുന്നുവെന്ന്‌ വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി. നിയമലംഘകര്‍ക്കെതിരേ കര്‍ശന നടപടികളെടുക്കുന്നത്‌ ഒഴിവാക്കാന്‍ മുതിര്‍ന്ന പോലിസ്‌, ജില്ലാ ഭരണകൂട ഉദ്യോഗസ്ഥര്‍ക്ക്‌ കടുത്ത സമ്മര്‍ദ്ദമാണ്‌ രാഷ്ട്രീയക്കാരില്‍ നിന്ന്‌ നേരിടേണ്ടി വരുന്നത്‌. ചിലരെ സ്ഥലംമാറ്റാന്‍ ശ്രമിക്കുന്നതായി പോലും വാര്‍ത്തകള്‍ വന്നതായി പഴയ പത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഒരു വിഭാഗം വിദ്യാര്‍ഥികല്‍ പറഞ്ഞു.സമ്പന്നമായ പൈതൃകമുള്ള നിള അതിവേഗം നശിക്കുകയാണ്‌. തനത്‌ മല്‍സ്യങ്ങളും കുളക്കോഴികള്‍ ഉള്‍പ്പെടെയുള്ള നാടന്‍ പക്ഷികളും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. പ്രദേശത്തെ നെല്ല്‌, വാഴ, തെങ്ങ്‌ തുടങ്ങിയ കൃഷികള്‍ കനത്ത ഭീഷണിയാണ്‌ നേരിടുന്നത്‌.പാവറട്ടി മേഖലാ ശുദ്ധജല പദ്ധതിക്കു മാത്രമേ ഇപ്പോള്‍ ജലം ലഭിക്കുന്നുള്ളൂ. വെള്ളം ലഭിക്കാത്തു മൂലം 60 ശതമാനം ചെറുകിട ജലസേചന പദ്ധതികളും ഉപയോഗ ശൂന്യമായിക്കിടക്കുകയാണ്‌. അറവുശാലകളിലെ മാലിന്യം പുഴയില്‍ തള്ളുന്നത്‌ വന്‍ രോഗഭീഷണിയാണ്‌ ഉയര്‍ത്തുന്നത്‌. മാധ്യമം, മാതൃഭൂമി, മനോരമ, ചന്ദ്രിക പത്രങ്ങളും ഇന്റര്‍നെറ്റ്‌ സ്രോതസ്സുകളും തെളിവുകളായി സ്വീകരിച്ചു. സ്ഥിതി ഇങ്ങനെ തുടര്‍ന്നാല്‍ വൈകാതെ നിളാതടം തരിശുനിലമായി മാറുമെന്നും പൂര്‍ണമായും പൈപ്പുവെള്ളത്തെ ആശ്രയിക്കേണ്ട സ്ഥിതി നിളയോരത്തെ ജനങ്ങള്‍ക്കുണ്ടാവുമെന്നും ചര്‍ച്ച മുന്നറിയിപ്പു നല്‍കി. വിവിധ ഗ്രൂപ്പുകളില്‍ നിന്ന്‌ അമീന, സാബിറ, ഹസ്‌ന, യൂനുസ്‌ എം, മുഹമ്മദ്‌ യൂനുസ്‌ എന്‍, നൗഫല്‍ എ, മൊയ്‌തീന്‍ എന്നിവര്‍ അഭിപ്രയങ്ങള്‍ പങ്കുവച്ചു.

3 comments:

Musthafa Kudallur said...

നല്ല നിരീക്ഷണങ്ങള്‍. പുഴ സംരക്ഷിക്കാന്‍ ആദ്യമൊക്കെ ഒരുപാടു ചെറുപ്പക്കാര്‍ രംഗത്തു വന്നിരുന്നു. പിന്നെ, രാഷ്ട്രീയക്കാരുടെയും സ്വന്തം നാട്ടുകാരുടെയും പിന്തുണ കിട്ടാതെ ഇവര്‍ പിന്‍മാറുകയാണുണ്ടായത്‌. റിവര്‍ മാനേജ്‌മെന്റ്‌ ഫണ്ടില്‍ നിന്ന്‌ ആനുപാതികമായി പഞ്ചായത്തിനും ഭൂവിഭവ വകുപ്പിനും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും വിഹിതം ലഭിക്കുന്നുണ്ട്‌. പുഴയുടെ സംരക്ഷണത്തിനു വേണ്ട പ്രവര്‍ത്തനങ്ങള്‍ക്കാണിത്‌. എന്നാല്‍ ഈ ഫണ്ട്‌ എന്തിന്‌ ഉപയോഗിക്കുന്നു എന്ന്‌ ആര്‍ക്കുമറിയില്ല. മിക്ക രാഷ്ട്രീയപ്പാര്‍ട്ടികളും തൃത്താലയിലും കൂറ്റനാട്ടുമൊക്കെ മണല്‍വാരല്‍ വിരുദ്ധ സമരവും പുഴസംരക്ഷണത്തിനു റോഡ്‌ തടയല്‍ സമരവുമൊക്കെ നടത്തുക പതിവായിരുന്നു, കുറേക്കാലം. ഇവരുടെ തൊഴിലാളി സംഘടനകള്‍ തന്നെയാണ്‌ മണല്‍ക്കൊള്ളയുടെ പ്രധാന പ്രയോക്താക്കള്‍ എന്നതാണു രസകരം. നിങ്ങള്‍ ഇക്കാര്യങ്ങളൊക്കെ ശ്രദ്ധിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്‌. ഭാവിയില്‍ നമ്മുടെ ജലസ്രോതസ്സുകള്‍ സംരക്ഷിക്കാനുള്ള ശ്രമങ്ങളില്‍ നിങ്ങളൊക്കെ മുന്നിലുണ്ടാവുമെന്നു കരുതാമല്ലോ?

Anonymous said...

Gud. we appreciate you

സ്‌പന്ദനം said...

നല്ലതുതന്നെ...പ്രിയ വിദ്യാര്‍ഥികളെ..പരിസ്ഥിതിയെയും അതിന്റെ ചൂഷകരെക്കുറിച്ചും ബോധവാന്മാരാവുകയും പ്രതികരിക്കുകയും ചെയ്യുക. കൈയേറ്റങ്ങളിലൂടെയും മറ്റും അപ്രത്യക്ഷമാവുന്ന പുഴകള്‍ നമ്മുടെ ജീവനാഡികളാണെന്ന സത്യം വിസ്‌മരിക്കാതിരിക്കുക.
അഭിനന്ദനങ്ങള്‍ THE CAMPUS TIMES